നിലമ്പൂർ∙ നിലമ്പൂർ വിധിയെഴുതി. മണ്ഡലത്തിന്റെ മനസ്സ് ആർക്കൊപ്പമാണെന്ന് അറിയാൻ ഇനി മൂന്നുനാള്‍. രാവിലെ മുതൽ പെയ്ത മഴയ്ക്കും വോട്ടർമാരുടെ ആവേശത്തെ കെടുത്താനായില്ല. അഞ്ചു മണിക്ക് പോളിങ് 72.10 ശതമാനമാണ്. വോട്ടു ചെയ്യാനായി പലയിടങ്ങളിലും ക്യൂ ഉള്ളതിനാൽ പോളിങ് ഇനിയും ഉയരും. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങാണ് രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46 % എന്നിങ്ങനെയായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 75.23%. ആകെ വോട്ടർമാർ 2,32,381. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി.വി.അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ സംഘർഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം. ഇതേച്ചൊല്ലി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ഇടപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തിരുനാവായ സ്വദേശികളായ 3 എൽഡിഎഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോത്തുകല്ല് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണെങ്കിലും പി.വി.അൻവർ പിടിക്കുന്ന വോട്ട് ആരെ ബാധിക്കുമെന്ന ആശയക്കുഴപ്പം അവസാനനിമിഷവും മണ്ഡലത്തിൽ നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും ഓഫിസിനുമെതിരെ ആരോപണം ഉന്നയിച്ച് പി.വി.അൻവർ എംഎൽഎ പദം രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
English Summary:
Nilambur Bypoll 2025: Voting Day Updates
5us8tqa2nb7vtrak5adp6dt14p-list 5d3uvjk3qrkkft8qtl3eev0ccv 40oksopiu7f7i7uq42v99dodk2-list mo-politics-leaders-pvanvar mo-elections-nilambur-bypoll-2025 mo-news-kerala-districts-malappuram-nilambur mo-politics-leaders-m-swaraj mo-news-common-keralanews