Press "Enter" to skip to content

ഷൗക്കത്തിനെ അംഗീകരിച്ചാല്‍മാത്രം അന്‍വറിന് അംഗത്വം; തൃണമൂലിനെ UDFലെടുത്താല്‍ വഴങ്ങാമെന്ന് അന്‍വര്‍


തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച ആര്യാടൻ ഷൗക്കത്തിനെ അംഗീകരിച്ചാൽമാത്രം യുഡിഎഫിലെ അസോസിയേറ്റ് അംഗത്വം നൽകിയാൽമതിയെന്ന കോൺഗ്രസ് നിലപാടിന് ഘടകകക്ഷികളുടെയും പിന്തുണ. അൻവർ നിശ്ചയിക്കുന്ന വഴിയേ യുഡിഎഫ് നടക്കണമെന്നല്ല, യുഡിഎഫ് നിശ്ചയിക്കുന്ന വഴിയേ വന്നാലേ മുന്നണിയായി പ്രവർത്തിക്കാനാകൂവെന്ന വികാരത്തിലേക്ക് ഘടകകക്ഷികളുമെത്തിയതായാണ് സൂചന.

അൻവർപ്രശ്നത്തിൽ കോൺഗ്രസ് എടുത്ത നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഘടകകക്ഷി നേതാക്കളുമായി സംസാരിച്ചിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായും ഇക്കാര്യം ചർച്ചചെയ്തു.

ആർഎംപിക്ക് നിലവിലുള്ള അസോസിയേറ്റ് അംഗത്വം തൃണമൂൽ കോൺഗ്രസിനും നൽകാനായിരുന്നു യുഡിഎഫിലെ ധാരണ. എന്നാൽ, ഷൗക്കത്തിനെതിരേ അൻവർ രംഗത്തുവന്നതോടെ സ്ഥിതി മാറിമറിഞ്ഞു.

തങ്ങളല്ല അൻവറിന്റെ വഴിയടച്ചതെന്ന വിശദീകരണം കോൺഗ്രസ് നേതൃത്വം മുന്നോട്ടുവെക്കുന്നുമുണ്ട്. അൻവർ സഹകരിച്ചാൽ യുഡിഎഫുമായി സഹകരിക്കുന്ന കക്ഷിയാക്കാം. നിയമസഭാ സീറ്റടക്കമുള്ള കാര്യങ്ങൾ ഭാവിയിൽ ചർച്ചചെയ്യാമെന്ന വാക്കും കോൺഗ്രസ് നേതൃത്വം മുന്നോട്ടുവെക്കുന്നു. സ്ഥാനാർഥിയെ തള്ളിപ്പറഞ്ഞതോടെ അൻവറിനോട് ആഭിമുഖ്യമുള്ള കെ. സുധാകരനും രമേശ് ചെന്നിത്തലയ്ക്കുപോലും ഇതിന് മധ്യത്തിലൂടെയൊരു പാത വെട്ടിത്തുറക്കാൻ കഴിയുന്നില്ല.

അൻവറിനെ ഒപ്പംനിർത്തണമെന്ന താത്പര്യം പൊതുവേ യുഡിഎഫ് നേതാക്കൾക്കുണ്ട്. എന്നാൽ, അൻവറിന്റെ അതിവൈകാരിക പ്രതികരണങ്ങൾ അത് അസാധ്യമാക്കുകയും ചെയ്യുന്നു.

അൻവർ ഉയർത്തുന്ന പ്രശ്നങ്ങൾക്കിടയിൽ രണ്ടിന് ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. പിറ്റേന്ന് യുഡിഎഫ് നേതൃയോഗം കോഴിക്കോട്ട്‌ ചേരും.

മത്സരിക്കുമെന്ന് അന്‍വര്‍

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പി.വി. അന്‍വര്‍. തൃണമൂലിനെ ഘടകകക്ഷിയായി അംഗീകരിച്ചാല്‍ മത്സരത്തില്‍നിന്ന് പിന്‍മാറി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അന്‍വര്‍ വ്യക്തമാക്കി.



Source link