തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. സംസ്ഥാനത്തുടനീളം തങ്ങളുടെ സമരങ്ങള്‍ക്കെതിരേ നടക്കുന്ന പോലീസ് അതിക്രമങ്ങളുടെകൂടി പശ്ചാതലത്തിലാണ് സമരമെന്ന് എബിവിപി അറിയിച്ചു.
പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെയ്ക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ശ്രമിക്കുന്നതെന്ന് എബിവിപി പ്രസ്താവനയില്‍ അറിയിച്ചു. ഇതിന് ഉദാഹരമാണ് ശനിയാഴ്ച രാത്രിയില്‍ തമ്പാനൂരില്‍ എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണം. അന്‍പതോളം വരുന്ന പാര്‍ട്ടി ഗുണ്ടകള്‍ പോലീസിന് മുന്നില്‍ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ചുവിട്ടതെന്നും സംഘടന ആരോപിച്ചു.
അക്രമത്തില്‍ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് ഇപ്പോഴും കേരള പോലീസ്. ഇതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എബിവിപി സമരങ്ങള്‍ക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനും ആനുകൂല്യങ്ങൾക്കും അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ‘പി.എം. ശ്രീ’യില്‍ ഒപ്പുവെയ്ക്കുംവരെ സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി.