കോട്ടയം: കോട്ടയം തിരുനക്കരയിൽ എബിവിപി പ്രവർത്തകർ സിഐടിയുവിന്റെ കൊടിമരം തകർത്തു. ഞായർ പകൽ പന്ത്രണ്ടോടെ എബിവിപി നടത്തിയ പ്രകടനത്തിനിടെയാണ് പ്രവർത്തകർ അക്രമം നടത്തിയത്. തിരുനക്കര സ്വകാര്യ ബസ്‌സ്‌റ്റാൻഡിന് സമീപമെത്തിയ എബിവിപി പ്രവർത്തകർ സ്‌റ്റാൻഡിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം വലിച്ച് ഒടിക്കുകയായിരുന്നു. ഇവരെ തടഞ്ഞ പൊലീസിനുനേരെയും ഇവർ തട്ടിക്കയറി. പ്രവർത്തകരും പൊലീസുമായി നേരിയ സംഘർഷമുണ്ടായി. ഒടുവിൽ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി.
ഇന്നലെ കോഴിക്കോട്ടും തിരുവനന്തപുരത്തും സമാനമായ രീതിയിൽ എബിവിപി ആക്രമം അഴിച്ചുവിട്ടിരുന്നു. കോഴിക്കോട് മന്ത്രിക്കെതിരെ കരിങ്കൊടിയുമായെത്തിയ എബിവിപിക്കാർ എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. എസ്‌എഫ്‌ഐ പ്രവർത്തകർ ഇടപെട്ടാണ് എബിവിപി പ്രവർത്തകരെ പിടിച്ചുമാറ്റിയത്. തുടർന്നും പ്രകോപനമുണ്ടാക്കി സംഘർഷമുണ്ടാക്കാനുള്ള എബിവിപി നീക്കം പൊലീസ് തടഞ്ഞു. കരിങ്കൊടിയുമായെത്തിയവരെ കസ്റ്റഡിയിലെടുത്തതിനുപിന്നാലെ പ്രകോപനവുമായി ബിജെപി നേതാക്കളും രംഗത്തെത്തി. ചായകുടിക്കാൻ പോയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ്ബാബുവിന്റെ വാദം. കരിങ്കൊടിയുമായി പ്രവർത്തകർ ചാടിവീഴുന്ന ദൃശ്യം ചാനലുകളിൽ പ്രക്ഷേപണം ചെയ്യുന്നതിനിടെയായിരുന്നു നേതാക്കളുടെ കള്ളക്കഥ.
തിരുവനന്തപുരത്ത് മന്ത്രി വി ശിവൻകുട്ടിയെ സ്വീകരിക്കാനെത്തിയ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുനേരെയാണ് എബിവിപി ആക്രമണമുണ്ടായത്. ശനിയാ്ച രാത്രി 10.30ഓടെ തമ്പാനൂരിലായിരുന്നു സംഭവം. അക്രമത്തിൽ പരിക്കേറ്റ എസ്‌എഫ്‌ഐ വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ആൻസിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.